ഇടുക്കി: പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്. പെട്ടിമുടി ദുരിത ബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിന്റെ ഉൽഘാടനം ഓണ്‍ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസമായിരുന്നു ഉൽഘാടനം.
പെട്ടിമുടി എല്ലാവരുടെയും വേദനയായി മാറിയ സംഭവമാണ്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും, പോലീസും ഫയര്‍ഫോഴ്സും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പെട്ടിമുടിയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയുന്നതല്ല- മന്ത്രി പറഞ്ഞു. മൂന്നാര്‍ ടീ കൗണ്ടിയിലായിരുന്നു താക്കോല്‍ ദാനത്തിന്റെ ഉൽഘാടന ചടങ്ങ് നടന്നത്.
മൂന്നാറിലെ ഉൽഘാടന ചടങ്ങിന് ശേഷം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ നേരിട്ടെത്തി താക്കോലുകള്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് കൈമാറി. സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് പെട്ടിമുടിയില്‍ സംഭവിച്ചതെന്നും ദുരന്തബാധിതർക്ക് തുടര്‍ന്നും ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ തുടര്‍ സഹായങ്ങള്‍ നല്കുവാന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
ശരണ്യ – അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന് ചക്രവര്‍ത്തി – പളനിയമ്മ, ഹേമലത – ഗോപിക, കറുപ്പായി, മുരുകേശന്-മുരുകേശ്വരി – ഗണേശ്, മാലയമ്മാള്‍-കാര്‍ത്തിക- പ്രവീണ – ജിഗ്നേഷ് എന്നീ എട്ട് കുടുംബങ്ങള്‍ക്കാണ് വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ച് താക്കോലുകള്‍ കൈമാറിയത്.സര്‍ക്കാര്‍ ഓരോ കുടുംബത്തിനും അനുവദിച്ച 5 സെന്റ് ഭൂമിയില്‍ കണ്ണന് ദേവന് പ്ളാന്റേഷന് കമ്പനിയാണ് വീടുകള്‍ നിർമിച്ച് നല്‍കിയത്.രണ്ട് കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് ഒരു വീട്.
കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു കുറ്റിയാര്‍വാലിയില്‍ തറക്കല്ലിട്ട് വീടുകളുടെ നിർമാണ ജോലികള്‍ ആരംഭിച്ചത്. യുദ്ധകാല അടിസ്ഥാനത്തിൽ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 8 വീടുകളുടെയും നിർമാണം പൂര്‍ത്തീകരിച്ചു. പെട്ടിമുടിയില്‍ മരണമടഞ്ഞവരുടെ തുടര്‍ അവകാശികളെ കണ്ടെത്തി സര്‍ക്കാര്‍ ധനസഹായവും വിതരണം ചെയ്തിരുന്നു.
Also Read: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ