ചെന്നൈ: ഐപിഎൽ താരലേലത്തിൽ ഓൾ റൗണ്ടർമാർക്ക് ഇക്കുറി വൻ തുക. ഇംഗ്‌ളീഷ് ഓൾ റൗണ്ടർ മോയീൻ അലിയെ ഏഴ് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. ഷാക്കിബ് അലി ഹസൻ വീണ്ടും കൊൽക്കത്തയിലേക്ക് തന്നെ ചേക്കേറി. ഡേവിഡ് മലനെ പഞ്ചാബ് കിങ്‌സ് ഏറ്റെടുത്തു.
അതേസമയം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക നേടിയ റെക്കോർഡുമായി ക്രിസ് മോറിസ് രാജസ്‌ഥാൻ റോയൽസിലേക്ക് കടന്നു. ദക്ഷിണാഫ്രിക്കൻ താരമായ മോറിസിനെ 16.5 കോടി രൂപക്കാണ് രാജസ്‌ഥാൻ സ്വന്തമാക്കിയത്. വെറും 75 ലക്ഷമായിരുന്നു ക്രിസ് മോറിസിന്റെ അടിസ്‌ഥാന വില.
ഓസ്‌ട്രേലിയൻ താരം ഗ്‌ളെൻ മാക്‌സ്‌വെല്ലിന് വേണ്ടി വാശിയേറിയ പോരാട്ടമാണ് ചെന്നൈയിൽ നടന്നത്. രണ്ട് കോടി രൂപ അടിസ്‌ഥാന വിലയുണ്ടായിരുന്ന താരത്തെ ആർസിബി 14.25 കോടി രൂപക്കാണ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയും ഇക്കുറി റോയൽ ചലഞ്ചേഴ്‌സ് ജഴ്‌സി അണിയും.
മലയാളി ക്രിക്കറ്റർ കരുൺ നായരെ ലേലത്തിൽ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തെ ആരും എടുത്തില്ല. അലക്‌സ് ഹെയ്‌ൽസ്, ജേസൺ റോയ് എന്നിവരെയും ആരും പരിഗണിച്ചില്ല. ഒടുവിൽ ലേലത്തിൽ പോയ ആദ്യ കളിക്കാരൻ സ്‌റ്റീവ് സ്‌മിത്താണ്. ഡെൽഹി കാപ്പിറ്റൽസാണ് സ്‌റ്റീവ് സ്‌മിത്തിനെ ഏറ്റെടുത്തിരിക്കുന്നത്. 2.2 കോടി രൂപയായിരുന്നു സ്‌മിത്തിന്റെ തുക.
ഐപിഎൽ 2021ന് മുന്നോടിയായുള്ള ആവേശകരമായ താരലേലത്തിൽ 292 കളിക്കാരിൽ നിന്ന് 61 പേരെയാണ് ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കുക. ഇംഗ്‌ളീഷ് പേസർ മാർക്ക് വുഡ് അവസാന നിമിഷം ലേലത്തിൽ നിന്ന് പിൻമാറിയിരുന്നു. ഇതോടെയാണ് ലേലത്തിനുള്ള കളിക്കാരുടെ എണ്ണം 292 ആയി മാറിയത്.
Also Read: സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി