ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചോദ്യത്തിന് ഒറ്റ വക്കിൽ വ്യക്തമായ മറുപടി നൽകാൻ പ്രിയങ്ക തയ്യാറായില്ല.
“എന്റെ ഉത്തരവാദിത്വം ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുകയും ചെയ്യുക എന്നതാണ്. ആളുകൾക്കായി ശബ്ദമുയർത്തേണ്ടത് എന്റെ കടമയാണ്. ഞാൻ പിന്നോട്ട് പോകില്ല, പോരാടിക്കൊണ്ടിരിക്കും. ഞാൻ ഒരിക്കലും ജനങ്ങളെ ഒറ്റിക്കൊടുക്കുകയില്ല,”-യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക പറഞ്ഞു.
യുപിയിൽ കർഷകരുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രിയങ്ക, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വിമർശനം ഉന്നയിക്കാനും മറന്നില്ല. മോദിയെ അഹങ്കാരി എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്.
എന്തുകൊണ്ടാണ് മോദിയെ അഹങ്കാരി എന്നും ഭീരുവെന്നും വിളിച്ചതെന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇങ്ങനെ; “തീർച്ചയായും അദ്ദേഹം അഹങ്കാരിയാണ്, അദ്ദേഹം ലക്ഷക്കണക്കിന് കർഷകരോട് ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് അദ്ദേഹം അഹങ്കാരിയായതിനാൽ ആണ്; ശരിയല്ലേ? പ്രതിഷേധ സമയത്ത് 215 കർഷകർ മരിച്ചു. പ്രധാനമന്ത്രി അനുശോചനം പോലും അറിയിച്ചിട്ടില്ല.”
മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ നവംബർ അവസാനം ആരംഭിച്ച കർഷക പ്രതിഷേധത്തെ കോൺഗ്രസ് രാഷ്ട്രീയ വൽക്കരിക്കുന്നു എന്ന ഭരണകക്ഷിയായ ബിജെപിയുടെ ആരോപണത്തെ പ്രിയങ്ക തള്ളി.
“ഈ ആളുകൾ (ബിജെപി) തങ്ങൾക്ക് എന്തും പറയാമെന്നും ആരും അവരെ ചോദ്യം ചെയ്യാൻ പാടില്ലെന്നും വിശ്വസിക്കുന്നു. ജനങ്ങൾ അവരുടെ നയങ്ങൾ നിരസിക്കുമ്പോൾ അവർ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നു. അവർ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു. ഞങ്ങൾ രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞ് അവർ ഞങ്ങളെ കുറ്റപ്പെടുത്തുന്നു,”- പ്രിയങ്ക തിരിച്ചടിച്ചു.
Also Read: ശിശുമരണ നിരക്കും അംഗവൈകല്യവും കുറക്കാൻ സിഡിസിയില് നൂതന സംരംഭം