കോഴിക്കോട് : സ്കൂൾ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ളാസുകൾക്കിടയിൽ വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾ കാണിക്കുന്നതായി അധ്യാപകർ. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടത് സർക്കാരിന്റെ പരസ്യങ്ങൾ വിദ്യാർഥികളുടെ ക്ളാസുകൾക്കിടയിലും ചാനലിൽ കാണിക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് നിലവിൽ ഓൺലൈൻ വഴിയാണ് വിദ്യാർഥികൾക്ക് ക്ളാസുകൾ നടത്തുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചാനൽ വഴി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് ഇടത് സർക്കാർ പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതാണ് അധ്യാപകർക്കിടയിൽ വിവാദമായത്. ഓരോ പീരിയഡ് കഴിഞ്ഞ് അടുത്ത ക്ളാസ് തുടങ്ങുന്നതിനിടയിലുള്ള സമയത്താണ് സർക്കാർ പരസ്യങ്ങൾ കാണിക്കുന്നത്. ‘ ആത്മവിശ്വാസം നൽകിയ 5 വർഷങ്ങൾ’, ‘ഇനിയും മുന്നോട്ട്’ തുടങ്ങിയ തരത്തിലുള്ള പരസ്യങ്ങളാണ് ഓൺലൈൻ ക്ളാസുകൾക്കിടയിൽ സംപ്രേഷണം ചെയ്യുന്നത്.
വിദ്യാർഥികൾക്ക് വേണ്ടി ക്ളാസുകൾ നടക്കുമ്പോൾ അതിനിടയിൽ ഇത്തരത്തിലുള്ള പരസ്യങ്ങൾ കാണിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, ഇത് നിയമലംഘനമാണെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിച്ചു. ഒപ്പം തന്നെ സർക്കാർ സംവിധാനത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
Read also : മെട്രോമാൻ ഇ ശ്രീധരനെതിരെ പോലീസിൽ പരാതി