തിരുവനന്തപുരം: ലോകബാങ്കുമായി സഹകരിച്ച് സംസ്ഥാന സർക്കാർ 2100 കോടിയുടെ ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ‘കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ‘ എന്നാണ് പദ്ധതിയുടെ പേര്. 1470 കോടി രൂപ ലോകബാങ്കിന്റെ വിഹിതവും ബാക്കി 630 കോടി സംസ്ഥാനസർക്കാരിന്റെ പങ്കും ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞെന്നും, ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും മുഖമന്ത്രി വ്യക്തമാക്കി.പ്രത്യേക പദ്ധതി ആയതിനാൽ ലോകബാങ്കിന്റെ പൊതു നിബന്ധനകൾ ബാധകമാവില്ല, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാർ നിർദേശങ്ങൾക്ക് അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിലെ ജൈവമാലിന്യ സംസ്കരണം പോലും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയായിരിക്കും പദ്ധതി പ്രവർത്തികമാക്കുക.
മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനങ്ങൾ ആവശ്യമാണ്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ മെച്ചപ്പെട്ടെങ്കിലും ഇനിയും മാറ്റങ്ങൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 4 വർഷത്തിനുള്ളിൽ 3500 ഹരിതകർമ്മ സേന യൂണിറ്റുകളും 888 ശേഖരണകേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി കേന്ദ്രങ്ങളും നിലവിൽ വന്നു.
മാലിന്യ സംസ്കരണ രംഗത്ത് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിലൂടെ പ്രകൃതി സൗഹാർദ്ദമായ പുനഃചംക്രമണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഗോള ടെൻഡറിലൂടെയായിരിക്കും നടത്തിപ്പുകാരെ തിരഞ്ഞെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.