ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ കാർഷിക മേഖലക്കായി നീക്കിവെച്ച വിഹിതം സംബന്ധിച്ച് വെബിനാറിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാർഷിക മേഖലക്കായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഭക്ഷ്യസംസ്കരണ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാർഷിക മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളിലടക്കം സ്വകാര്യ മേഖല വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ തന്നെ സ്വകാര്യ മേഖലയെ കൂടി പ്രോൽസാഹിപ്പിക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ കാർഷിക ഉൽപ്പന്നങ്ങളെ രാജ്യാന്തര വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഏകോപിപ്പിച്ചുവരികയാണ്. കന്നുകാലി വളർത്തൽ, ക്ഷീരോൽപാദനം, മൽസ്യബന്ധനം എന്നീ മേഖലകൾക്ക് കേന്ദ്രം പ്രാമുഖ്യം നൽകി. കർഷകർക്കുള്ള വായ്പ ഉയർത്തി. ഗ്രാമവികസനത്തിനുള്ള ഫണ്ട് 40,000 കോടിയാക്കി. ചെറുകിട ജലസേചന പദ്ധതികൾക്കുള്ള ഫണ്ട് ഇരട്ടിയായി ഉയർത്തി. കാർഷിക അനുബന്ധ വ്യവസായത്തെ സഹായിക്കാൻ 11,000 കോടി രൂപയുടെ പദ്ധതിയും ആരംഭിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വ്യവസായത്തെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുവെന്നും കർഷകരുടെ നൻമ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.
Read also: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; തൃണമൂലിനൊപ്പം ചേരാൻ ആർജെഡിയും