കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും മൽസരിച്ചേക്കും. തൃണമൂലിന് ആര്‍ജെഡി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് പുതിയ റിപ്പോർട്. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന പ്രശാന്ത് കിഷോര്‍ ഞായറാഴ്‌ച ആര്‍ജെഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ബീഹാറി വോട്ടര്‍മാരുള്ള ഹൗറ, വെസ്‌റ്റ് ബര്‍ധൗന്‍, കൊല്‍ക്കത്തയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. നേരത്തെ സമാജ്‌വാദി പാര്‍ട്ടിയും മമതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുത്തൻ രാഷ്‌ട്രീയ സമവാക്യങ്ങൾ പശ്‌ചിമ ബംഗാളിൽ കനത്ത പോരാട്ടത്തിനാണ് തുടക്കമിടുന്നത്. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ്.