തിരുനെൽവേലി: രാജ്യത്തിന് ഒരു സംസ്‌കാരവും ചരിത്രവും ഭാഷയുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോണ്ടിയുടെ വാദത്തെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്ക് ഒന്നിലധികം സംസ്‌കാരങ്ങളും ഭാഷകളും ചരിത്രവുമുണ്ടെന്നും അവയെ എല്ലാം ബഹുമാനിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
‘ഇന്ത്യക്ക് ഒരു സംസ്‌കാരവും ഒരു ചരിത്രവും ഒരു ഭാഷയുമുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. തമിഴ് ചരിത്രം ഇന്ത്യൻ ചരിത്രമല്ലേ, തമിഴ് സംസ്‌കാരം ഇന്ത്യൻ സംസ്‌കാരമല്ലേ? ഇന്ത്യക്ക് ഒന്നിലധികം സംസ്‌കാരങ്ങളും ചരിത്രവും ഭാഷകളുമുണ്ട്. എല്ലാ ഭാഷകളെയും സംസ്‌കാരത്തെയും പ്രധാനമന്ത്രി ബഹുമാനിക്കണം,’ രാഹുൽ ഗാന്ധി പറഞ്ഞു. തിരുനെൽവേലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തമിഴ്‌നാട്ടിൽ രണ്ടാം ദിവസവും പര്യടനം നടത്തുകയാണ് രാഹുൽ.
കേന്ദ്ര സർക്കാരിനെതിരെ ട്വിറ്ററിലും രാഹുൽ രൂക്ഷ വിമർശനം ഉയർത്തി. കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളെയെല്ലാം ഏതാനും ‘സുഹൃത്തുക്കൾക്ക്’ വേണ്ടി സാമ്പത്തിക ചരക്കുകളാക്കി കേന്ദ്രം മാറ്റിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. കോപമോ വിദ്വേഷമോ അക്രമമോ ഇല്ലാതെ തങ്ങൾ ഇതിനെതിരെ പോരാടുകയാണെന്നും അഹിംസക്ക് തന്നെയാകും ഇപ്പോഴും വിജയമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ഏപ്രിൽ 6നാണ് 234 അംഗ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയ് 2നാണ് വോട്ടെണ്ണൽ. ഭരണകക്ഷിയായ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ബിജെപിയുമായി സഖ്യം ചേർന്നാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. അതേസമയം എം കെ സ്‌റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) കോൺഗ്രസ് പാർട്ടിയുമായും കൈകോർത്തു. കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും(എംഎൻഎം) ഇത്തവണമൽസര രംഗത്തുണ്ട്.
Read Also: ‘ഷെയിം ഓൺ യു എന്ന് പറഞ്ഞാൽ കേന്ദ്ര ധനമന്ത്രി ഖേദിക്കരുത്’; തോമസ് ഐസക്