ചെന്നൈ: ഇന്ത്യ- ചൈന അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യ താൽപര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യുമെന്ന് ചൈനക്ക് അറിയാമെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ബിജെപിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്ന് ആരോപിച്ച രാഹുല്‍, കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സംവിധാനങ്ങൾക്കും സ്വതന്ത്ര മാദ്ധ്യമങ്ങള്‍ക്കും നേരെ ആസൂത്രിതമായ അക്രമണം നടക്കുകയാണ്. ഇതിന് കാരണം ആര്‍എസ്എസ് ആണെന്നും കുറ്റപ്പെടുത്തി.
‘പാര്‍ലമെന്റും ജുഡീഷ്യറിയും മാദ്ധ്യമങ്ങളും രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുന്നു. ഇവ തമ്മിലുള്ള ഒരു ഐക്യത്തിലാണ് രാജ്യം നിലകൊള്ളുന്നത്. എന്നാല്‍ ഈ സന്തുലിതാവസ്‌ഥ നശിച്ചാല്‍ അതിനൊപ്പം രാജ്യവും നശിക്കും. ഭരണഘടനാ സ്‌ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി ആര്‍എസ്എസ് ഈ സന്തുലിതാവസ്‌ഥ നശിപ്പിച്ചു’- രാഹുല്‍ പറഞ്ഞു.
പണവും അധികാരവും ഉപയോഗിച്ച് ബിജെപി മറുപക്ഷത്തുള്ള എംഎല്‍എമാരെ വേട്ടയാടുകയാണ്. രാജസ്‌ഥാനിലും മധ്യപ്രദേശിലും എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി എത്ര പണമാണ് ഒഴുക്കിയതെന്ന് തനിക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. തൂത്തുക്കുടിയിലെ വിഒസി കോളേജില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
Also Read: മധ്യപ്രദേശിൽ ഇനിമുതൽ ഭക്ഷണത്തിൽ മായം കലർത്തിയാൽ ജീവപര്യന്തം തടവുശിക്ഷ