തിരുവനന്തപുരം : സംസ്‌ഥാനത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം അറിയുന്ന വരെ കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ തിയേറ്റർ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ തീരുമാനം എടുക്കുന്നതിനായി ഇന്ന് കൊച്ചിയിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തിൽ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും പങ്കെടുത്തു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈയാഴ്‌ചയും മലയാളത്തിൽ നിന്നും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. അതേസമയം തന്നെ ഇതരഭാഷാ ചിത്രങ്ങളുടെ പ്രദർശനം തുടരാനും തീരുമാനമായിട്ടുണ്ട്. സിനിമ പ്രദർശനത്തിന്റെ സമയക്രമങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ മൂലമാണ് ഇപ്പോൾ പുതിയ മലയാളം ചിത്രങ്ങൾ പ്രദർശനത്തിനായി എത്തില്ലെന്ന് നിർമാതാക്കൾ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാത്ത സാഹചര്യത്തിൽ സംസ്‌ഥാനത്തെ 50 ശതമാനത്തിലധികം തിയേറ്ററുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. പ്രദർശനസമയം നീട്ടി നൽകണമെന്ന സിനിമ സംഘടനകളുടെ ആവശ്യത്തിൽ സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഫിലിം ചേംബർ ഇന്ന് യോഗം ചേരാൻ തീരുമാനിച്ചത്.
Read also : സ്‌ത്രീകൾക്ക് സൗജന്യ ചികിൽസ, മാസശമ്പളം; കമൽഹാസന്റെ വാഗ്‌ദാനം