തൃശൂർ: ചാലക്കുടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യഥാർഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്.
ഐഎന്‍ടിയുസി മേഖലാ പ്രസിഡണ്ട് ഡെന്നീസ് കെ ആന്റണിയുടെ നേതൃത്വത്തിലുള്ള നൂറോളം പേരാണ് ജോസ് കെ മാണിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊരട്ടിയിലും പരിയാരത്തും നല്ല നേതാക്കളെ കോൺഗ്രസ് തഴഞ്ഞു എന്നാണ് ഇവരുടെ ആരോപണം.
വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ സീറ്റ് വീതം വെപ്പാണ് നടക്കുന്നത് എന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും പാർട്ടി വിട്ട കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ജോസ് കെ മാണി വിഭാഗം നേതാക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ചാലക്കുടിയില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക നേതാക്കളേയും അണികളേയും കൂടെനിര്‍ത്താന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
Also Read: ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി