ഡെറാഡൂൺ : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വില വർധനക്കെതിരെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഡെറാഡൂണിലെ കോൺഗ്രസ് ഭവനിൽനിന്ന് ഗാന്ധിപാർക്ക് വരെയാണ് ഹരീഷ് റാവത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചത്.
പ്രതിഷേധത്തോട് അനുബന്ധിച്ച് നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ ഗാന്ധിപാർക്ക് വരെ അനുഗമിച്ചത്. ഗാന്ധി പാർക്കിലെത്തിയ റാവത്ത് തോളിൽ എൽപിജി സിലിണ്ടറുമായി സദസിനെ അഭിസംബോധന ചെയ്‌തു. കഴിഞ്ഞ മാസങ്ങളിലായി രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെയും, പെട്രോൾ, ഡീസൽ എന്നിവയുടെയും വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ പാചകവാതകത്തിന് മാത്രം 250 രൂപയുടെ ഉയർച്ച ഉണ്ടായി. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയത്.
പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നും മാത്രം കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 21 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ നേടിയതെന്ന് റാവത്ത് വ്യക്‌തമാക്കി. ആ പണം എവിടെപ്പോയെന്ന് ആർക്കുമറിയില്ലെന്നും, രാജ്യത്ത് സമ്പദ് വ്യവസ്‌ഥ നിലവിൽ തകർച്ചയിൽ ആണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
Read also : ബംഗാളിലെ തോൽവി പാഠം; രണ്ട് ടേം നിബന്ധനയിൽ ഉറച്ച് സിപിഎം