തിരുവനന്തപുരം: രണ്ട് ടേം നിബന്ധന തിരുത്തേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ സിപിഎം തീരുമാനം. വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുമ്പോഴും നിബന്ധനയിൽ മാറ്റമില്ലാതെ തുടരാനാണ് പിബി അംഗങ്ങൾക്ക് ഇടയിൽ നടന്ന ചർച്ചയിലും ധാരണയായത്. രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ തോമസ് ഐസക്ക്, ജി സുധാകരൻ, പി ശ്രീരാമകൃഷ്‌ണൻ ഉൾപ്പടെയുള്ള നിരവധി പ്രമുഖർക്കാണ് സീറ്റ് നഷ്‌ടമായത്.
തീരുമാനം പാർട്ടി അണികൾക്കിടയിൽ വലിയ എതിർപ്പിന് വഴിവെച്ചിരുന്നു. എന്നാൽ എത്ര സമ്മർദമുണ്ടായാലും തീരുമാനം മാറ്റേണ്ടതില്ലെന്നാണ് പിബിയിൽ ധാരണയായിരിക്കുന്നത്. ബംഗാളിലെ പാർട്ടിയുടെ തോൽവിയാണ് തീരുമാനത്തിന് പിന്നിലെന്ന് സിപിഎം നൽകുന്ന സൂചനകൾ. തുടർച്ചയായി ജയിച്ചവർ വീണ്ടും മൽസരിച്ചതാണ് പാർട്ടിയുടെ ബംഗാളിലെ അടിത്തറ ഇളക്കിയതെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടികാട്ടിയാകും പാർട്ടി വിമർശനങ്ങളെ നേരിടുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയിലും തീരുമാനത്തിന്റെ ഗൗരവം പ്രകടമായിരുന്നു. രണ്ട് ടേമിനെതിരെ സംസ്‌ഥാന സമിതിയിൽ വിമർശനമുണ്ടായപ്പോൾ ഇത് തനിക്കും അടുത്ത തവണ ബാധകമാവും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനാൽ തന്നെ തീരുമാനത്തിൽ മാറ്റമുണ്ടാവാനുള്ള സാധ്യതകൾ വിരളമാണ്.
Read Also: തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം