ഷില്ലോങ്: താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയുടെ ഭാഗമായി 7,500ആമത് ജൻഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പദ്ധതിയെ കുറിച്ച് ജനങ്ങൾക്ക് ഇടയിൽ കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനായി മാർച്ച് 1 മുതൽ 7 വരെ നടത്തിയ ജൻഔഷധി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കേന്ദ്രം കൈമാറിയത്.
ഔഷധങ്ങൾക്ക് വില വളരെ കൂടുതൽ ആയതിനാൽ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൻഔഷധി കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് മരുന്ന് ലഭിക്കുന്ന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജനങ്ങളോട് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ജൻഔഷധി പദ്ധതിയിലൂടെ സ്ത്രീകൾക്ക് രണ്ടര രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്താകമാനമായി നടത്തുന്ന പദ്ധതി ജനങ്ങൾക്ക് വേണ്ടിയുള്ള സേവനമാണെന്നും പദ്ധതിയിലൂടെ യുവജനതക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും മോദി പറഞ്ഞു. 75 മരുന്നുകൾ രാജ്യത്തെ ജൻഔഷധി കേന്ദ്രങ്ങളിലൂടെ ലഭ്യമാകും.
വിപണിയിലെ നിരക്കിനേക്കാൾ 50 മുതൽ 90 ശതമാനം വരെ വിലക്കുറവിലാണ് ജൻഔഷധി കേന്ദ്രങ്ങൾ മരുന്നുകൾ വിൽക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 3,600 കോടി രൂപ ലാഭിക്കാൻ സാധിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
Read also: രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു