വയനാട് : വേനൽ കടുത്തതോടെ ജില്ലയുടെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ തോൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി. ആഴ്ചകളായി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കോളനിനിവാസികൾ വളരെയധികം ദുരിതത്തിലാണ്. തോൽപെട്ടി, അരണപ്പാറ, വെള്ളറ, നരിക്കല്ല്, മിച്ചഭൂമി തുടങ്ങിയ സ്ഥലങ്ങളിലാണു പതിവായി കുടിവെള്ളം മുടങ്ങുന്നത്.
പാൽവെളിച്ചം എന്ന പദ്ധതി വഴിയാണ് ഇവിടേക്ക് കുടിവെള്ളം എത്തിക്കുന്നത്. ഏകദേശം 25 വർഷത്തോളം പഴക്കം ചെന്ന ഈ പദ്ധതിയിൽ പൈപ്പുകൾ അടിക്കടി പൊട്ടുന്നതാണ് ജലവിതരണം മുടങ്ങുന്നതിനുള്ള പ്രധാന കാരണം. പൈപ്പ് പൊട്ടുന്ന വിവരം ജല അതോറിറ്റി അധികൃതരെ അറിയിച്ചാലും കൃത്യസമയത്ത് പരിഹരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. കൂടാതെ അധികൃതർ വാഹനത്തിലെത്തിക്കുന്ന കുടിവെള്ളമാണ് പല കുടുംബങ്ങളുടെയും ആശ്രയം. എന്നാൽ പലപ്പോഴും ഈ വാഹനവും മുടങ്ങുകയാണ്.
ജലവിതരണം മുടങ്ങുന്നത് ഒഴിവാക്കുന്നതിനായി പൊട്ടുന്ന പൈപ്പുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാവണമെന്നാണു നാട്ടുകാരുടെ ആവശ്യം. നിലവിൽ തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലും വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായുണ്ട്. അതിനാൽ തന്നെ സന്ധ്യ ആയാൽ കുടിവെള്ളത്തിനായി പുറത്തിറങ്ങാനും സാധിക്കില്ല. ദൂരസ്ഥലങ്ങളിൽ പണിക്ക് പോകുന്ന കോളനി നിവാസികൾ പണി കഴിഞ്ഞെത്തിയ ശേഷം വെള്ളം ശേഖരിക്കാനായി മറ്റിടങ്ങളിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് വൈകുന്നേരങ്ങളിൽ പുറത്തേക്ക് പോകുന്നതും അപകടകരമാണ്. അതിനാൽ തന്നെ വേനൽ കടുത്ത ഈ സാഹചര്യത്തിൽ അടിക്കടി ജലവിതരണം മുടങ്ങുന്നത് പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read also : പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം