തിരുവനന്തപുരം: സംസ്‌ഥാനത്തെ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം ലതികാ സുഭാഷ് രാജിവെച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ, ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും വ്യക്‌തമാക്കിയാണ് ലതികാ സുഭാഷ് രാജിവെച്ചത്.
സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികമായ മാദ്ധ്യമങ്ങളോട് സംസാരിച്ച ലതികാ സുഭാഷ്, മാദ്ധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്‌തു. കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധം നടത്തിയ ലതിക തലമുണ്ഡനം ചെയ്യുന്നത് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ അടക്കം റിപ്പോർട് ചെയ്‌തു.
പാർട്ടി ആസ്‌ഥാനമായ ഇന്ദിരാഭവന് മുന്നിൽ വെച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്‌തത്. വനിതകളും വ്യക്‌തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതിക, താൻ തിരുത്തൽ ശക്‌തിയായി തുടരുമെന്നും പ്രഖ്യാപിച്ചു.
ഒരു ജില്ലയിൽ ഒരു വനിതക്ക് എങ്കിലും കോൺഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതിക പറഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ ഒരിക്കലും പാർട്ടിക്കെതിരെ പോരാടില്ലെന്നും സീറ്റ് കിട്ടാൻ ബിന്ദു കൃഷ്‌ണക്ക് പോലും കണ്ണീരണിയേണ്ട അവസ്‌ഥ ആണെന്നും അവർ പറഞ്ഞു.
വൈക്കത്തിന്റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ല, ഏറ്റുമാനൂർ സീറ്റ് താൻ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങളുടെ അടക്കം ശ്രദ്ധ സംഭവത്തിലേക്ക് പതിഞ്ഞതോടെ, സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്ഗ്രസിന് കനത്ത ആഘാതമാണ് നേരിടേണ്ടി വരുന്നത്.
Read Also: അരിത ബാബു 27 വയസ്; ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി കോൺഗ്രസിൽ നിന്ന്







































