ജയ്പൂർ: രാജസ്ഥാനിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്ത 21കാരനെ വധശിക്ഷക്ക് വിധിച്ച് ജുൻജുനു ജില്ലാ പോക്സോ കോടതി. സംഭവം നടന്ന് 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. കേസിൽ അതിവേഗ നടപടി സ്വീകരിച്ച പോലീസിനെ കോടതി പ്രശംസിച്ചു.
ഫെബ്രുവരി 19നാണ് രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ അഞ്ച് വയസുകാരി ബലാൽസംഗത്തിന് ഇരയായത്. വീടിന് സമീപമുള്ള കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുട്ടിയെ സുനിൽ കുമാർ എന്ന 21കാരൻ തട്ടിക്കൊണ്ട് പോകുകയായിരുന്നു. കുട്ടിയുമായി സ്കൂട്ടിയിൽ ഇയാൾ കടന്നുകളഞ്ഞത് മറ്റ് കുട്ടികളാണ് വീട്ടുകാരെ അറിയിച്ചത്.
കുട്ടിയുടെ വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന് പിന്നാലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും അധികം വൈകാതെ തന്നെ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനു ശേഷം പ്രതി പോലീസ് പിടിയിൽ ആയി.
കേസിൽ ദ്രുതഗതിയിൽ നടപടി സ്വീകരിച്ച് എല്ലാ തെളിവുകളും ശേഖരിച്ചു. സംഭവം നടന്ന് 10 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിൽ 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയും ചെയ്തു,”- അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ് ശർമ്മ പറഞ്ഞു.
നേരിട്ടുള്ള തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ, ഇലക്ട്രോണിക് തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവ ഉൾക്കൊള്ളുന്ന മാതൃകാപരമായ അന്വേഷണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ് എന്ന് പറഞ്ഞ കോടതി പോലീസ് നടത്തിയ അന്വേഷണത്തെ അഭിനന്ദിക്കുകയും ചെയ്തു.
40 സാക്ഷികളെയും 250 ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് 26 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി, കോടതി പ്രതിയെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം വധശിക്ഷക്ക് വിധിച്ചത്. പോക്സോ കേസിൽ വധശിക്ഷക്ക് വിധിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കേസാണ് ഇത്.
Also Read: നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താൽകാലിക വാച്ചർമാർ