തിരുവനന്തപുരം: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര്‍ ഡിവിഷനിലെ താൽകാലിക വനംവകുപ്പ് വാച്ചർമാർ. കാടിനെ സംരക്ഷിക്കുന്നതിനൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിന് രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വിഭാഗമാണ് വനംവകുപ്പിലെ താൽകാലിക വാച്ചർ തസ്‌തികയിൽ ജോലി ചെയ്യുന്ന ഇവർ.
കാടും മലയും കയറിനടക്കുന്ന ഇവര്‍ക്കാകട്ടെ നാലുമാസമായി സര്‍ക്കാര്‍ ശബളം നല്‍കുന്നില്ല. മൂന്നാര്‍ ദേവികുളം ആര്‍ ആര്‍ ടി വിഭാഗത്തില്‍ 50 ഓളം വാച്ചര്‍മാരാണ് ജോലി ചെയ്യുന്നത്. നവംബര്‍ മാസം വരെ മാസത്തില്‍ 30 ദിവസം ജോലിയെടുത്താൽ 15 ദിവസത്തെ ശമ്പളം ഇവർക്ക് ലഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സർക്കാരിന്റെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ഇവർ ജോലി ചെയ്‌തത്.
എന്നാല്‍ ഡിസംബര്‍ മുതല്‍ ഇങ്ങോട്ട് ശമ്പള ഇനത്തില്‍ ഒരു രൂപ പോലും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇതോടെ പലരുടെയും കുടുംബം പട്ടിണിയിലുമായി. സംഭവത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ഉദ്യോഗസ്‌ഥരെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഫണ്ട് നൽകിയില്ലെന്ന് പറഞ്ഞു ഇവരെ കൈയൊഴിഞ്ഞു. ഇതോടെയാണ് ഇവർ ഓഫീസിന് മുൻപിൽ സമരത്തിന് ഒരുങ്ങുന്നത്.
Read Also: ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി