തിരുവനന്തപുരം: സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതിൽ സിപിഎമ്മിന്റെ നിലപാടിനോ സർക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് യെച്ചൂരി നിലപാട് വ്യക്‌തമാക്കിയത്.
ശബരിമല കേസിൽ സ്‍ത്രീ പ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം നൽകണമെന്ന് കേരളത്തിൽ ഉയർന്ന ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്‌തത വരുത്തിയില്ല. മതപരമായ വിശ്വാസങ്ങൾ രാഷ്‌ട്രീയത്തിൽ കലർത്തരുത്. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാർട്ടി എന്ന് അവർ അവകാശപ്പെടുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇ അഹമ്മദിനെ പിന്തുണച്ചിരുന്നു. ലീഗിന്റെ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് വർഗീയ പാർട്ടിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എല്ലാം ഡീൽ ആക്കി മാറ്റുകയാണ്. എല്ലാം പണം കൊടുത്തു വാങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏത് മന്ത്രി എന്തുപറഞ്ഞു എന്നത് പാർട്ടിയെ സംബന്ധിച്ച് കാര്യമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്.
എന്നാൽ കടകംപള്ളിയുടെ പരാമർശത്തെ അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്ന സൂചന. സ്‌ത്രീ പ്രവേശനത്തെ എതിർത്തുകൊണ്ട് പുതിയൊരു സത്യവാങ്മൂലം കോടതിയിൽ നൽകിയാൽ തന്നെ പാർട്ടിയുടെ നിലപാടിൽ കാതലായ മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
Read Also: തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി