പാലക്കാട്: മറ്റു രാഷ്ട്രീയ പാർടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജൻസിയായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് മാറിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പാലക്കാട് പ്രസ്ക്ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ ഒരു ഏജൻസി മാത്രമാണ് ഇഡി.
അവർക്ക് പോലീസിന്റെ അധികാരമില്ല. സ്വതന്ത്രമായി അന്വേഷിക്കാനും കഴിയില്ല. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കൽ മാത്രമാണ് അവരുടെ ജോലി. ഇതുപോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും മറ്റു പാർട്ടികളിലെ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുന്നത്.
കേന്ദ്ര ഏജൻസികൾ നേരിട്ട് ഇടപെട്ട ഒരു തിരഞ്ഞെടുപ്പാണിത്. കേരളത്തിൽ ഇഡി ഡയറക്ടർക്ക് ചുമതല ഒരുവർഷം നീട്ടി നൽകി. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തെ എതിർക്കുന്ന രമേശ് ചെന്നിത്തല ഇവിടെ കേന്ദ്ര ഏജൻസികൾക്ക് മേൽ സമ്മർദം ചെലുത്തുന്നു.
പൊതുസ്വത്ത് വിറ്റുതുലക്കുന്നതിലെ പ്രതിയാണ് പ്രധാനമന്ത്രി. കേരളത്തിൽ എൽഡിഎഫ് സർക്കാർ 46 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കി. കോൺഗ്രസും ബിജെപിയും നുണപ്രചാരണം നടത്തുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Read Also: കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ