വാഷിംഗ്ടൺ: യുഎസിൽ എച്ച് 1 ബി ഉൾപ്പടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈഡൻ ഭരണകൂടം പുറത്തിറക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്.
എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എൽ 1, ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം. യുഎസ് കമ്പനികൾക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്നതാണ് എച്ച് 1 ബി വിസ. കഴിഞ്ഞവർഷം ജൂണിലാണ് യുഎസിലേക്കുള്ള തൊഴിലാളിവിസകൾ താൽക്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഡിസംബർ 31ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു.
ശാസ്ത്ര, എഞ്ചിനിയറിങ്, ഐടി മേഖലകളിലെ വിദഗ്ധരെ അമേരിക്കയിൽ ജോലിചെയ്യാൻ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടൽ, നിർമാണ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ എൽ 1 വിസയും ഗവേഷകർ, പ്രൊഫസർമാർ എന്നിവർക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്.
ട്രംപിന്റെ വിസാചട്ടങ്ങൾ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും അധികാരമേറ്റതിന് പിന്നാലെ ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ തുടരണമെന്ന് റിപ്പബ്ളിക്കൻ പാർട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ തൊഴിൽ അന്വേഷകർക്ക് സഹായകരമാവാൻ നിയന്തണം തുടരുന്നതാണ് നല്ലതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ നിയന്ത്രണം തുടരേണ്ടതില്ലെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം.
Read Also: കോവിഡ് വ്യാപനം; ഡെൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം