ന്യൂഡെൽഹി : മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. പ്രത്യേക ദൗത്യസേനയാണ് കുറ്റപത്രം സമർപ്പിച്ചത്. മാദ്ധ്യമപ്രവർത്തനം മറയാക്കിയാണ് സിദ്ദിഖ് കാപ്പൻ പ്രവർത്തിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഒപ്പം തന്നെ അദ്ദേഹത്തിനെതിരെ തെളിവ് ഉണ്ടെന്നും ഉത്തർപ്രദേശ് പോലീസ് വാദിക്കുന്നുണ്ട്.
സിദ്ദിഖ് കാപ്പൻ മാദ്ധ്യമപ്രവർത്തനം മറയാക്കുകയായിരുന്നു എന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹത്രസിലേക്ക് യാത്ര നടത്തിയതെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബർ 5ആം തീയതിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നാണ് ഉത്തർപ്രദേശ് പോലീസിന്റെ ആരോപണം. കൂടാതെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് സിദ്ദിഖ് ഉത്തർപ്രദേശിലേക്ക് പോയതെന്നും, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫാണ് ഹത്രസ് സന്ദർശനത്തിനുള്ള സൗകര്യമൊരുക്കിയതെന്നും യുപി പോലീസ് നേരത്തെ ആരോപിച്ചിരുന്നു. രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകര പ്രവർത്തനത്തിന് പണം സമാഹരിക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പോലീസ് സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.
Read also : ഡാവിഞ്ചി സുരേഷിന്റെ കോവിഡ് ശിൽപം പ്രകാശനം ചെയ്തു