ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു. നാലുകുട്ടികൾ ഉൾപ്പടെ വീടിനകത്തുണ്ടായിരുന്ന ആറുപേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിന് തീവെച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്പേട്ട മുകുടഗേരിയിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. യെരവാര ഭോജ(50) എന്നയാളാണ് വീടിനു തീയിട്ടതെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ തോട്ടം തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടിനാണ് തീയിട്ടത്. മഞ്ജുവിന്റെ അച്ഛൻ യെരവാര ഭോജയാണ് വീടിനു തീയിട്ടതെന്നും നിലവിൽ ഇയാൾ ഒളിവിലാണെന്നും പൊന്നമ്പേട്ട് പോലീസ് അറിയിച്ചു.
യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാർഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയിൽ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. വീട്ടിലെത്തിയ ബന്ധുക്കളും ദുരന്തത്തിൽപ്പെട്ടു.
ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് ദുരന്തത്തിൽ കലാശിച്ചത്. കലഹത്തിനുശേഷം എല്ലാവരും ഉറങ്ങാൻ കിടന്നുവെങ്കിലും രാത്രിയോടെ മദ്യലഹരിയിൽ ഭോജ എഴുന്നേൽക്കുകയും വീടിന് തീയിടുകയും ആയിരുന്നു. വീടിനുമുകളിൽ കയറി മേൽക്കൂരയിലെ ഓടുകൾ ഇളക്കിമാറ്റി പെട്രോൾ ഒഴിച്ചാണ് ഇയാൾ കൃത്യം നടത്തിയത്.
വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നതിനാൽ അകത്തുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മൂന്നുപേർ സംഭവസ്ഥലത്തും മൂന്നുപേർ മൈസൂരുവിലെ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
Read Also: ഗ്രനേഡ് ആക്രമണം; കശ്മീരില്‍ രണ്ട് ലഷ്കര്‍ സഹായികള്‍ പിടിയില്‍