ന്യൂഡെൽഹി: നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതിയുടെ റിപ്പോർട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തില്‍ ഇപ്പോള്‍ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞ് അന്വേഷണ റിപ്പോർട് പരിഗണനക്ക് എടുക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്‌റ്റിസ് ഡികെ ജയിന്‍ സമിതി ഏപ്രില്‍ മൂന്നിനാണ് റിപ്പോർട് സമര്‍പ്പിച്ചത്. നമ്പി നാരായണന് എതിരെയുള്ള ഗൂഢാലോചന അന്വേഷിച്ച സമിതി മുദ്രവെച്ച കവറിലാണ് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയോ എന്ന് പരിശോധിക്കാനാണ് സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്.
2018ലാണ് ചാരക്കേസില്‍ സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്‌തിത്വമായ ശാസ്‌ത്രജ്‌ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
Also Read: ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; സിബിഐ നിലപാട് നിർണായകം