തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസമായ നാളെ തന്നെ സുപ്രീം കോടതി ലാവ്‌ലിൻ കേസ് പരിഗണിക്കും. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ സമർപ്പിക്കാമെന്ന് സിബിഐ കോടതിൽ പലതവണ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും, ഇതുവരെ രേഖകൾ ഒന്നും തന്നെ സമർപ്പിച്ചിട്ടില്ല.
27 തവണയാണ് ഇപ്പോൾ ലാവ്‌ലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചിട്ടുള്ളത്. നാളെ 4ആം കേസായാണ് ഇത് സുപ്രീം കോടതി പരിഗണിക്കുക. വാദം പറയാൻ സിബിഐ തയാറാകുമോ, തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന തെളിവുകളും രേഖകളും സമർപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് നിലവിൽ ഉയരുന്നത്. വിശദമായ കുറിപ്പ് നേരത്തെ സിബിഐ സമർപ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇതുവരെ കക്ഷികൾക്ക് കൈമാറിയിട്ടില്ല. നിലവിൽ രണ്ട് കോടതികൾ ഒരേ വിധി പുറത്തിറക്കിയ കേസിൽ സുപ്രീംകോടതി ഇടപെടുമ്പോൾ ശക്‌തമായ കാരണങ്ങളും, തെളിവുകളും വേണമെന്ന് കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കേസിൽ ശക്‌തമായ കാരണങ്ങൾ ഉണ്ടെന്നും, അവ രേഖാമൂലം ഹാജരാക്കാമെന്നും സുപ്രീം കോടതിയിൽ സിബിഐ വ്യക്‌തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റ വിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ഒപ്പം തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി മുൻ ഉദ്യോഗസ്‌ഥരായ ആർ ശിവദാസ്, കസ്‌തൂരിരംഗ അയ്യർ, കെജി രാജശേഖരൻ എന്നിവരും കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്.
Read also : ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും