കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. എസ്എന്‍സി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്‌ളീൻ ചീറ്റ് നൽകിയ ആർ മോഹൻ എന്ന ഉദ്യോഗസ്‌ഥൻ നിലവിൽ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമാണെന്നാണ് ഷോൺ ജോർജിന്റെ ആരോപണം.
ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാര സ്‌മരണ എന്ന നിലയിലാണ് ഈ നിയമനം എന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്നും ഷോൺ ജോർജ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഈ കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സൂചിപ്പിച്ചപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്നും, തികച്ചും അവിചാരിതമായാണ് ആർ മോഹന്റെ പേര് ശ്രദ്ധയിൽപ്പെട്ടതെന്നും ഷോൺ ജോർജ് വ്യക്‌തമാക്കി.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിലെ അംഗങ്ങളുടെ പേര് ഉൾപ്പെടുന്ന ലിസ്‌റ്റുമായിട്ടായിരുന്നു ഷോണിന്റെ വാർത്താ സമ്മേളനം. കേസിൽ മുഖ്യമന്ത്രിക്ക് ലഭിച്ച ക്‌ളീൻ ചീറ്റിന്റെ രേഖയും ഷോൺ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ആദായനികുതി വകുപ്പ് അഡീഷണൽ ഡയറക്‌ടർ ആയിരുന്നു ആർ മോഹനെന്നും ഷോൺ ജോർജ് വ്യക്‌തമാക്കി.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും