ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിൽ രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഇപ്പോൾ കടന്നുപോകുന്നത് ഏറ്റവും മോശമായ സാഹചര്യത്തിൽ കൂടിയാണെന്നും, ചില സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ ചില സംസ്‌ഥാനങ്ങൾക്ക് വീഴ്‌ച പറ്റിയിട്ടുണ്ടെന്നും, രോഗവ്യാപനം കുറക്കുന്നതിനായി കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം കൂട്ടണമെന്നും, പരിശോധനകൾ കൂട്ടണമെന്നും അദ്ദേഹം നിർദേശം നൽകി. പൊതുജനങ്ങൾക്ക് ഇടയിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്‌ടമായെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി യുദ്ധകാല അടിസ്‌ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണമെന്നും, വാക്‌സിനേഷൻ പോലെ തന്നെ പ്രധാനമാണ് പരിശോധനയെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ പതറേണ്ട ആവശ്യമില്ലെന്നും, രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്‌മവിശ്വാസം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രോഗ ബാധിതരുടെ സമ്പർക്കപ്പട്ടിക 72 മണിക്കൂറിൽ തയ്യാറാക്കണം. തുടർന്ന് അവരിൽ പരിശോധന നടത്തണം. ഇത്തരത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ രാജ്യവ്യാപകമായി ഏർപ്പെടുത്തുന്ന ലോക്ക്‌ഡൗൺ പരിഹാരമാകില്ലെന്നും, അത് സാമ്പത്തിക മേഖലക്ക് ഇനിയും താങ്ങാൻ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. 45 വയസിന് മുകളിലുള്ള ആളുകൾ നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണമെന്നും, അതിന് ശേഷവും കൃത്യമായി കോവിഡ് നിർദേശങ്ങൾ പാലിക്കണമെന്നും പറഞ്ഞ അദ്ദേഹം, പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജനപ്രതിനിധികളും, കലാകാരൻമാരും, കായിക താരങ്ങളും മുന്നോട്ട് വരണമെന്നും കൂട്ടിച്ചേർത്തു.
Read also : സ്‌ക്രാപ്പേജ് നയം; വാഹനം പൊളിക്കാൻ വൻകിട കമ്പനികളും; പുതിയ പദ്ധതിയുമായി റെനോ