ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കുന്ന സ്‌ക്രാപ്പേജ് നയത്തിന്റെ ചുവടുപിടിച്ച് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് മൾട്ടിനാഷണൽ ഓട്ടോമൊബൈൽ കമ്പനിയായ റെനോ. വാഹനം പൊളിക്കൽ പദ്ധതി ‘റിലൈവ്’ എന്ന പേരിലാണ് നടപ്പാക്കുക. മഹീന്ദ്ര ഇന്റർട്രേഡ് ലിമിറ്റഡും കേന്ദ്ര സർക്കാർ സ്‌ഥാപനമായ എംഎസ്‌ടിസിയും ചേർന്നുള്ള സെറോ റീസൈക്‌ളിംഗ് സംരംഭവുമായി സഹകരിച്ചാണ് പദ്ധതി രൂപീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത സ്‌ക്രാപ് വെഹിക്കിൾ റീസൈക്‌ളിംഗ് കമ്പനി എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഡെൽഹി, ചെന്നൈ, മുംബൈ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് റെനോ ഇന്ത്യ തങ്ങളുടെ പദ്ധതി അവതരിപ്പിക്കുന്നത്. ഏത് കമ്പനിയുടെയും പഴയതോ കാലാവധി തീർന്നതോ ആയ വാഹനങ്ങളെ റെനോ തങ്ങളുടെ ഡീലർഷിപ്പുകളിലേക്ക് ക്ഷണിക്കുന്നു. വാഹനം പരിശോധിച്ച ശേഷം കമ്പനി വില നിശ്‌ചയിക്കും. തുടർന്ന് ക്വിഡ്, ട്രൈബർ, ഡസ്‌റ്റർ തുടങ്ങിയ റെനോയുടെ മോഡലുകൾ സ്‌ക്രാപ് ആനുകൂല്യത്തിന് ഒപ്പം വാങ്ങാനാകും.
വാഹനത്തിന്റെ വില നിശ്‌ചയിക്കൽ മുതൽ ആർടിഒയിലെ ഡി-രജിസ്‌ട്രേഷൻ വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും കമ്പനി കൈകാര്യം ചെയ്യും. പഴയ ഇരുചക്ര വാഹനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും റെനോ സൗകര്യം ഒരുക്കുന്നു. സ്‌ക്രാപ് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് കാർ വാങ്ങാൻ കുറഞ്ഞ പലിശക്ക് റെനോ ഫിനാൻസ് വായ്‌പയും അനുവദിക്കുന്നുണ്ട്.
Also Read: വാഹന നിർമാണ മേഖലയിലേക്ക് ഷവോമിയുടെ ചുവടുവെപ്പ്; ഒപ്പം ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും