മംഗലാപുരം: പള്ളിപ്പുറത്ത് ദേശീയ പാതയിൽ കാറിൽ വന്ന ആഭരണ കടയുമയെ ആക്രമിച്ച് 100 പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞ് നിർത്തി മുളകുപൊടി എറിയുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു കവർച്ച. കാർ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
സ്വർണ ഉരുപ്പടികൾ നിർമിച്ച് ആഭരണ കടകൾക്ക് നൽകുന്ന മഹാരാഷ്‌ട്ര സ്വദേശി സമ്പത്തിന് (47) നേരെയാണ് അജ്‌ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കാറിൽ ഒപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്‌മണയെ കാണാനില്ലെന്നും ഇവർ പറയുന്നു. പാറശാല ഭാഗത്ത് നിന്ന് വന്ന കാർ കുറക്കോട് വെച്ച് അക്രമികൾ തടയുകയും വെട്ടുകത്തി വെച്ച് ഗ്‌ളാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയുമായിരുന്നു.
രണ്ട് കാറുകളിലായാണ് കവർച്ച സംഘം എത്തിയത്. ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി മർദ്ദിച്ച് വാവറയമ്പലത്തിന് സമീപം തള്ളിയിട്ടു. സമ്പത്തിന്റെ കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിൽ കൊടുക്കാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് നഷ്‌ടപ്പെട്ടത്. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്‌പി സിഎസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. സ്വർണം കൊണ്ടുവരുന്നു എന്നറിഞ്ഞ് മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് സംഘം എത്തിയതെന്ന് പോലീസ് പറയുന്നു.
Also Read: കോവിഡ് പിടിമുറുക്കുന്നു; ഡെൽഹിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാൻ തീരുമാനം