പാനൂർ: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം കേസ് അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്സിൻ പറഞ്ഞു.
മൻസൂർ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. അക്രമികൾ തന്നെ ലക്ഷ്യം വെച്ചാണ് എത്തിയതെന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൻസൂറിന് വെട്ടേറ്റുവെന്നും മുഹ്സിൻ വ്യക്തമാക്കി. ബൈക്കിലിരുന്ന തന്നെ പേരുവിളിച്ച് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തനിക്ക് നേരെ വാൾ വീശിയപ്പോൾ രക്ഷിക്കാനാണ് മൻസൂർ വന്നത്. ഇതിനിടെ അവന് വെട്ടേറ്റു. തുടർന്ന് അക്രമികൾ ബോംബ് എറിഞ്ഞു. അക്രമി സംഘത്തിൽ 15 പേരോളം ഉണ്ടായിരുന്നു. ഇവരെല്ലാം നാട്ടിലുള്ളവർ തന്നെയാണ്. സംഘത്തിലെ മുഴുവൻ പേരെയും തിരിച്ചറിയാൻ സാധിക്കുമെന്നും മുഹ്സിൻ പറഞ്ഞു.
മൻസൂറിനെ വെട്ടാൻ ശ്രമിച്ച ഷിനോസിനെ താൻ പിടിച്ചു വെച്ചു. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഷിനോസിനെ പോലീസിൽ ഏൽപിച്ചത്. പൊതുവേ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണിത്. തിരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന വീറും വാശിയുമല്ലാതെ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ ഓർമയിൽ ഇത്തരമൊരു സംഭവം പ്രദേശത്ത് നടക്കുന്നത് ആദ്യമാണെന്നും മുഹ്സിൻ കൂട്ടിച്ചേർത്തു.
അതേസമയം, കേസ് നാളെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപ്പട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.