ഭോപ്പാൽ: സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോവിഡിന്റെ ഭീഷണി അവസാനിപ്പിക്കുന്നതിന് ലോക്ക്ഡൗൺ പരിഹാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെ ഇല്ലാതാക്കാനുള്ള മാർഗമല്ല ലോക്ക്ഡൗൺ എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനായി പ്രാദേശിക തലത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതാണ് ശരിയായ മാർഗമെന്നും പറഞ്ഞു. കൂടാതെ അവശ്യ സേവനങ്ങൾക്ക് സംസ്ഥാനത്ത് തടസമില്ലെന്നും ചൗഹാൻ അറിയിച്ചു.
മാത്രവുമല്ല കോവിഡിനെതിരെ പോരാടാൻ സംസ്ഥാന സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുകയാണെന്നും ഇതിനായി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചൗഹാൻ നഴ്സുമാരുമായും പാരാമെഡിക്കൽ സ്റ്റാഫുകളുമായും ശനിയാഴ്ച വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. ആളുകൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ പ്രോട്ടോക്കോളുകൾ പിന്തുടർന്നിട്ടും കോവിഡ് കേസുകൾ അനുദിനം വർധിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് നിസ്വാർഥ സംഭാവനകൾ നൽകിയ ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
അതേസമയം എല്ലാ ജനങ്ങളും സ്വയം മുന്നോട്ട് വന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും ചൗഹാൻ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച 4,882 പുതിയ കേസുകളാണ് മധ്യപ്രദേശിൽ റിപ്പോർട് ചെയ്യപ്പെട്ടത്.
Read Also: രാജ്യത്ത് വാക്സിൻ വിമുഖത തുടരുന്നു; രോഗവ്യാപനം കുറക്കാൻ ഡെൽഹിയിൽ കർശന നിയന്ത്രണം