ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത തുടരുകയാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം അടക്കമുള്ള മിക്ക സംസ്‌ഥാനങ്ങളിലും ഇത് പ്രകടമാണെന്ന് മന്ത്രാലയം അറിയിച്ചു. ആളുകൾക്കിടയിൽ ഇത്തരത്തിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കാൻ വാക്‌സിനേഷനൊപ്പം തന്നെ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകി. കൂടാതെ 45 വയസിന് മുകളിലുള്ള ആളുകൾ വാക്‌സിനേഷനിൽ പങ്കാളികൾ ആകണമെന്നും മന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം തന്നെ കോവിഡ് വ്യാപനം രൂക്ഷമായ ഡെൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. നിലവിൽ സംസ്‌ഥാനത്ത് പൊതുപരിപാടികൾ എല്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകുന്നവരുടെ എണ്ണം 50 ആയും, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം നൽകുന്നവരുടെ എണ്ണം 20 ആയും കുറച്ചു.
കൂടാതെ രോഗവ്യാപനം കുറക്കുന്നതിനായി പൊതുഗതാഗതം, റസ്‌റ്റോറന്റ്, ബാർ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട് ചെയ്യുന്ന മഹാരാഷ്‌ട്രയിൽ നിന്നും എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ ആർടിപിസിആർ പരിശോധന ഫലം ഹാജരാക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
Read also : കൊലക്കേസ് പ്രതികളുടെ മരണം ദുരൂഹം; കേസ് അട്ടിമറിക്കാനുള്ള ശ്രമം പരിശോധിക്കണം; യുഡിഎഫ്