തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പൊതു ചടങ്ങുകളുടെ സമയ ദൈർഘ്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2 മണിക്കൂറിൽ താഴെയായി പൊതു പരിപാടികളുടെ സമയം നിജപ്പെടുത്താനാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്.
സമയ ദൈർഘ്യം കുറച്ചതിന് ഒപ്പം തന്നെ പൊതു പരിപാടി നടക്കുന്നിടങ്ങളിൽ അകത്ത് 100 പേർക്കും, പുറത്ത് 200 പേർക്കും മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ ചടങ്ങുകളിൽ സദ്യ നൽകുന്നത് വിലക്കിയിട്ടുണ്ട്. പകരം പാക്കറ്റ് ഫുഡ് നൽകാവുന്നതാണ്.
ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഒപ്പം തന്നെ സംസ്ഥാനത്ത് 9 മണിക്ക് മുൻപായി കടകൾ അടക്കണമെന്നും, മെഗാ ഫെസ്റ്റിവൽ ഷോപ്പിംഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. പ്രതിദിനം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ വാർഡ് തല നിരീക്ഷണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Read also : സംസ്ഥാനത്ത് ഇതുവരെ നല്കിയത് 50 ലക്ഷം ഡോസ് വാക്സിന്