കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നും തിങ്കളാഴ്‌ച 14 ക്രൂഡ് ബോംബുകൾ കണ്ടെടുത്തതായി പോലീസ്. ഏപ്രിൽ 17ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
നേരത്തെ ഏപ്രിൽ 10ന് നാലാംഘട്ട വോട്ടെടുപ്പിനിടെ കൂച്ച്ബിഹാറിലെ ഒരു പോളിംഗ് ബൂത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാല് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെത്തുടർന്ന് സ്‌പെഷ്യൽ നിരീക്ഷകരുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കൂച്ച്ബിഹാറിലെ പിഎസ് 126ലെ വോട്ടെടുപ്പ് മാറ്റിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. കൂടാതെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലയിൽ ഒരു രാഷ്‌ട്രീയ നേതാവും പ്രവേശിക്കരുതെന്നും കമ്മീഷൻ ഉത്തരവിട്ടിരുന്നു.
പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 17നും ആറാംഘട്ടം ഏപ്രിൽ 22നും നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Read Also: മഹാരാഷ്‌ട്രയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കാൻ തീരുമാനം