മുംബൈ: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റുന്നു. അടുത്ത അഞ്ചോ ആറോ ആഴ്‌ചക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്‌റ്റാര്‍, ഫെവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷൻ അറിയിച്ചു.
കൂടാതെ നഗരത്തിലെ മൂന്ന് സ്‌ഥലങ്ങളില്‍ ഈ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പ്പടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ വ്യക്‌തമാക്കി. നിര്‍ധനരായ രോഗികള്‍ക്ക് കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗവ്യാപനം കൂടിയതോടെ ചികിൽസ ലഭ്യമാക്കാൻ ആശുപത്രികൾ ബുദ്ധിമുട്ടുന്ന അവസ്‌ഥയാണ് നിലവിലുള്ളത്. രോഗികൾക്ക് അത്യാവശ്യമായ ഓക്‌സിജന്റെ ലഭ്യത തീരെ കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ കിടക്കകൾ ലഭിക്കുന്നതിനായി ജനങ്ങൾ പരക്കം പായുന്ന സ്‌ഥിതിയാണ്.
അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്‌കവാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്ളസ് ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താം ക്ളാസ് പരീക്ഷ ജൂണിലേക്കുമാണ് മാറ്റിയത്.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് 30ന്; നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം