മംഗലാപുരം: മംഗലാപുരം പുറംകടലില്‍ മൽസ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. 10 പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് പോയ ‘റബ്ബ’ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ബോട്ട്. ബോട്ടില്‍ ആകെ 14 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്.
അതേസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചാണ് അപകടമുണ്ടായത് എന്നാണ് കോസ്‌റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം.
നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൽസ്യ തൊഴിലാളികളാണ് വയര്‍ലെസ് വഴി വിവരങ്ങള്‍ കൈമാറിയത്. കപ്പലിടിച്ച് ബോട്ട് പൂര്‍ണമായും തകര്‍ന്നു എന്നാണ് മൽസ്യ തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. മംഗളൂരു തീരസംരക്ഷണ സേനയുടേയും തീരദേശ പോലീസിന്റേയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കുള്ള തിരച്ചിൽ നടക്കുന്നത്. ബോട്ടിനെ ഇടിച്ച കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Also Read: സ്‌പുട്‌നിക് വാക്‌സിന് ഡിസിജിഐയുടെ അംഗീകാരം