മുംബൈ : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റമദാൻ മാസത്തിലെ കൂട്ടായ്മകളും, ഘോഷയാത്രകളും നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. ജമായത്ത് ഉലേമാ ഇ ഹിന്ദ് നേതാക്കള്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയെ സന്ദര്‍ശിച്ച് റമദാന് മാസത്തിലെ പ്രാര്‍ഥനകള്‍ മോസ്കിനുള്ളില്‍ വച്ച് നടത്താന്‍ അനുമതി തേടിയതിന് പിന്നാലെയാണ് വിലക്ക് വരുന്നത്. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടാനും, ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ നില തുടരാനും മഹാരാഷ്ട്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഏപ്രില്‍ 14 ന് ആരംഭിക്കുന്ന റമദാന് മാസത്തിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് പിന്നാലെയുള്ള യോഗങ്ങള്‍ക്കും വിലക്ക് ബാധകമാണ്. കൂടാതെ നോമ്പ് മുറിക്കുന്നതിനിടെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിൽ പ്രതിദിനം വലിയ രീതിയിലാണ് കോവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 51,751 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്തത്.
നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് 5,64,746 ആളുകളാണ്. കൂടാതെ ഇതിനോടകം തന്നെ 58,245 ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒപ്പം തന്നെ രാജ്യത്ത് റിപ്പോർട് ചെയ്തിട്ടുള്ള കോവിഡ് കേസുകളിൽ 47.22 കേസുകളും മഹാരാഷ്ട്രയിൽ നിന്നാണെന്ന വസ്തുതയും ആശങ്ക സൃഷ്ടിക്കുന്നതാണ്. മഹാരാഷ്ട്രക്ക് പുറമേ ഉത്തര്‍ പ്രദേശ്, ഡെൽഹി, ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്.
Read also : ലോകായുക്ത ഉത്തരവ്; കെടി ജലീലിന്റെ ഹരജി വിധി പറയാനായി മാറ്റി