കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്ന് ജസ്‌റ്റിസ് കെ ബാബു ഉത്തരവിട്ടു.
കേസ് റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നും ഒത്തുതീർപ്പിന് തയ്യാറല്ലെന്നും പരാതിക്കാരി തന്നെ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്‌റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്. അതേസമയം, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നടന് മജിസ്ട്രേറ്റ് കോടതിയിൽ ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
കേസ് ഒത്തുതീർപ്പ് ആക്കിയെന്ന് ഹരജി ഭാഗം തെറ്റായ വിവരമാണ് നൽകിയതെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്ന് കേസിലെ തുടർനടപടിക്കുള്ള സ്‌റ്റേ ഫെബ്രുവരിയിൽ ഹൈക്കോടതി നീക്കിയിരുന്നു. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് ഉണ്ണി മുകുന്ദനെതിരെയുള്ള കേസ്.
2017 ഓഗസ്‌റ്റ് 23ന് ആണ് സംഭവമെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കോട്ടയം സ്വദേശിനിയാണ് നടനെതിരെ പരാതി നൽകിയത്. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതി സമീപിച്ചത്.
Most Read: മലയാളിയായ യുടി ഖാദർ കർണാടക സ്‌പീക്കർ ആയേക്കും; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന്