ബെംഗളൂരു: മലയാളിയായ യുടി ഖാദർ കർണാടക നിയമസഭാ സ്‌പീക്കർ ആയേക്കും. ഖാദറിനെ സ്‌പീക്കർ ആക്കുന്നതിന് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് വിവരം. ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്‌ച ആണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. കാസർഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമായ യുടി ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സിറ്റിംഗ് എംഎൽഎ ആണ്.
കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. കർണാടക സ്‌പീക്കർ ആകുന്നതോടെ, ന്യൂനപക്ഷ സമുദായത്തിൽ നിന്ന് സ്‌പീക്കർ സ്‌ഥാനത്ത് എത്തുന്ന ആദ്യ വ്യക്‌തിയായി യുടി ഖാദർ മാറും. കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഖാദറുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.
ആർവി ദേശ്‌പാണ്ഡെ, എച്ച്‌കെ പാട്ടീൽ, ടിബി ജയചന്ദ്ര, കെഎൻ രാജണ്ണ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളെയാണ് നേരത്തെ സ്‌പീക്കർ സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. കർണാടക നിയമസഭയിൽ ഖാദറിന് ഇത്തവണ അഞ്ചാം ഊഴമാണ്. ബിജെപിയിലെ സതീഷ് കുംപാലയെ 22,790 വോട്ടുകൾക്കാണ് ഖാദർ പരാജയപ്പെടുത്തിയത്. പിതാവായ യുടി ഫരീദിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചു ആദ്യമായി നിയമസഭയിൽ എത്തി. സിദ്ധരാമയ്യ സർക്കാരിൽ ഭക്ഷ്യമന്ത്രി ആയിരുന്നു.
നിലവിലെ, കർണാടക സർക്കാരിന്റെ രണ്ടാം ടേമിൽ, മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോൾ ഖാദറിന് മന്ത്രി സ്‌ഥാനം പാർട്ടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് സൂചനകൾ. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നേതാവിന് അവസരം നൽകുന്നു എന്ന സന്ദേശം കൂടിയാണ് ഖാദറിനെ സ്‌പീക്കർ ആക്കുന്നതിലൂടെ കോൺഗ്രസ് നൽകാൻ ശ്രമിക്കുന്നത്.
Most Read: ചരിത്ര നേട്ടത്തിൽ നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ലോക റാങ്കിങ്ങിൽ ഒന്നാമത്