ന്യൂഡെൽഹി: ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് ജേതാവ് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുകയാണ് ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്നാണ് നീരജ് ഒന്നാം റാങ്കിൽ എത്തിയത്.
2023 സീസണിലെ മികച്ച പ്രകടനമാണ് നീരജിനെ ഒന്നാമതെത്തിച്ചത്. നീരജിന് 1455 പോയിന്റാണ് ഉള്ളത്. ജർമനിയുടെ പീറ്റേഴ്‌സിന് 1433 പോയിന്റുണ്ട്. ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കൂബ് വാഡ്‌ലെഷ് 1416, ജർമനിയുടെ ജൂലിയൻ വെബ്ബർ 1385 എന്നിവർ അടുത്തടുത്ത സ്ഥാനങ്ങളിൽ ഉണ്ട്. പാകിസ്‌ഥാന്റെ അർഷദ് നദീം 1306 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തുണ്ട്.
2022 ഓഗസ്‌റ്റ് മുതൽ നീരജ് ലോക റാങ്കിങ്ങിൽ രണ്ടാമതായിരുന്നു. ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ നീരജ് കഴിഞ്ഞ വർഷം നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ ഒന്നാമത് എത്തിയിരുന്നു. ഇത്തവണ ഡയമണ്ട് ലീഗിൽ, മെയ് അഞ്ചിന് ദോഹയിൽ നടന്ന ആദ്യ മൽസരത്തിൽ നീരജ് 88.63 എറിഞ്ഞു ഒന്നാം സ്‌ഥാനം നേടിയിരുന്നു.
ഇനി ജൂൺ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മൽസരം. നെതർലൻഡ്‌സിൽ വെച്ച് നടക്കുന്ന എഫ്ബികെ ഗെയിംസിൽ താരം പങ്കെടുക്കും. ശേഷം ജൂൺ 13ന് ഫിൻലൻഡിൽ നടക്കുന്ന പാവോ നുർമി ഗെയിംസിലും പങ്കാളിയാകും. നിലവിൽ തുർക്കിയിലെ ആന്റല്യയിൽ പരിശീലനം നടത്തുകയാണ് താരം.
Most Read: രാജ്യത്ത് പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്ന് മുതൽ മാറ്റിയെടുക്കാം