സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയത്.
സൂറത്തിൽ കോൺഗ്രസിന്റെ പകരക്കാരനായ സ്‌ഥാനാർഥി സുരേഷ് പദ്‌സയെ നിർദ്ദേശിച്ചയാളും പിൻമാറി. ഈ പത്രികയും അസാധുവായതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സൂറത്തിൽ കോൺഗ്രസിന് സ്‌ഥാനാർഥിയില്ലാത്ത അവസ്‌ഥയായി. നിർദ്ദേശകരുടെ ഒപ്പ് പ്രഥമദൃഷ്‌ട്യാ അസാധുവായതിനാൽ കുംഭാനിയും സുരേഷ് പദ്‌സയും സമർപ്പിച്ച നാല് നാമനിർദ്ദേശ പത്രികകളും തള്ളുകയാണെന്ന് റിട്ടേണിങ് ഓഫീസർ സൗരഭ് പാർഥി വ്യക്‌തമാക്കി.
അതേസമയം, സംഭവത്തിൽ ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകൻ ബാബു മംഗുക്യ അറിയിച്ചു. ബിജെപി സ്‌ഥാനാർഥി ദിനേശ് ജോധാനിയുടെ ഏജന്റ് ശനിയാഴ്‌ച കോൺഗ്രസ് സ്‌ഥാനാർഥിയുടെ പത്രികാ സമർപ്പണം എതിർത്തിരുന്നു. ഞായറാഴ്‌ച രാവിലെ പത്രിക സമർപ്പിക്കാൻ റിട്ടേണിങ് ഓഫീസർ കോൺഗ്രസ് സ്‌ഥാനാർഥിയോട് ആവശ്യപ്പെട്ടു.
പത്രികയെ പിന്തുണച്ചവരെ പോലീസിനെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസും എഎപിയും ആരോപിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചിരുന്നു. ഗുജറാത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് 24 സീറ്റിലും എഎപി രണ്ടു സീറ്റിലുമാണ് മൽസരിക്കുന്നത്.
Most Read| തൃശൂർ പൂരം നടത്തിപ്പിൽ പോലീസിന് വീഴ്‌ചയോ? പരിശോധിക്കാൻ നിർദ്ദേശം