കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി പിടിയിൽ. പ്രതിയായ ഷഹറൂഖ് സെയ്‌ഫിനെ മഹാരാഷ്‌ട്രയിൽ നിന്നാണ് കേരള പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. പ്രതി പിടിയിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും പോലീസ് ഇത് സ്‌ഥിരീകരിച്ചിരുന്നില്ല. എന്നാൽ, പ്രതി പിടിയിലായെന്നാണ് ഇപ്പോൾ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപസാദൃശ്യം ഉണ്ടെന്ന അടിസ്‌ഥാനത്തിലാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്‌തമാവുകയായിരുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. രാജ്യം മുഴുവൻ ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമായിരുന്നു. രത്‌നഗിരിയിലേ ആശുപത്രിയിൽ പ്രതി ചികിൽസ തേടിയിരുന്നു. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് വിവരം.
എലത്തൂരിൽ ഓടുന്ന ട്രെയിനിൽ വെച്ച് യാത്രക്കാരെ പെട്രോളൊഴിച്ചു തീകൊളുത്തിയ സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കണ്ണൂരിലെത്തിയിരുന്നു. കൊച്ചി, ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്‌ഥരാണ് എത്തിയത്. തീവെപ്പുണ്ടായ ബോഗി സംഘം പരിശോധിച്ചു.
Most Read: അരിക്കൊമ്പൻ മിഷൻ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ