തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിനായി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്‌ഥാനത്ത് നിയന്ത്രണ മേല്‍ നോട്ടത്തിനായി രൂപീകരിച്ച ഏഴംഗ കോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍. ആഭ്യന്തര, തദ്ദേശ, ആരോഗ്യ, റവന്യൂ സെക്രട്ടറിമാര്‍, ഡി ജി പി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്റ്റര്‍ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.
മുഖ്യമന്ത്രിയുടെ കഴിഞ്ഞ ആഴ്‌ചയിലെ കോവിഡ് അവലോകന യോഗത്തിലെ നിര്‍ദ്ദേശമനുസരിച്ചാണ് കോര്‍ ഗ്രൂപ്പ് രൂപീകരിച്ചത്. ഗ്രൂപ്പ് എല്ലാദിവസവും വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തും. 3.30 ന് ചേരുന്ന യോഗത്തില്‍ ആവശ്യമെങ്കില്‍ മറ്റ് ഉദ്യോഗസ്‌ഥരെയും വിളിക്കാവുന്നതാണ്.
യോഗത്തില്‍ എടുക്കുന്ന തീരുമാനപ്രകാരം ചീഫ് സെക്രട്ടറി നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ, പകര്‍ച്ചവ്യാധി പ്രതിരോധ നിയമങ്ങളിലെ വ്യവസ്‌ഥകള്‍ ഉപയോഗിക്കാം. മാത്രവുമല്ല ഓരോ ദിവസത്തെയും നടപടികള്‍ അടുത്ത ദിവസത്തെ യോഗത്തില്‍ വിലയിരുത്തി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും കോര്‍ഗ്രൂപ്പ് രൂപീകരിച്ചുള്ള ഉത്തരവില്‍ പറയുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നില്ലെന്ന് നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നു. കൂടാതെ ഉദ്യോഗസ്‌ഥരാണ് ഇത് ഭരിക്കുന്നതെന്നുമുള്ള ആക്ഷേപവുമുണ്ടായിരുന്നു. ഐഎംഎ അടക്കമുള്ള സംഘടനകളും ഈ ആക്ഷേപം ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പിന് കീഴിലെ കണ്‍ട്രോള്‍ റൂം മാറ്റി പകരം നിയന്ത്രണങ്ങള്‍ സെക്രട്ടേറിയേറ്റിലെ വാര്‍ റൂമിന്റെ കീഴില്‍ കൊണ്ട് വന്നതോടെയായിരിന്നു വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയത്.
Read Also: സിബിഐ അന്വേഷണം വേണമെന്ന് റിപ്പബ്ളിക് ടിവി, എതിർത്ത് മുംബൈ പോലീസ്