മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്‌ഥർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. വനിതകൾ ഉൾപ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കാണ് പരിക്കേറ്റത്. മലപ്പുറം ആര്‍ത്തലക്കുന്ന് കോളനിയില്‍ ബുധനാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.
ആര്‍ത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്. കരുവാരക്കുണ്ട് ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. രണ്ട് വനിതകള്‍ ഉള്‍പ്പടെ ആറ് ഉദ്യോഗസ്‌ഥരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കയറ്റം കയറാനാവാതെ ജീപ്പ് പിറകിലേക്ക് വന്ന് 20 അടി താഴ്‌ചയിലുള്ള വെള്ളാരം കുന്നേല്‍ പ്രകാശിന്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
കരുവാരകുണ്ട് ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്‌മി, വിനീത, വാച്ചര്‍ രാമന്‍, ഡ്രൈവര്‍ നിര്‍മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Malabar News: ജില്ലയിൽ ഓൺലൈൻ ക്‌ളാസെടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ തീരുമാനം; പ്രതിഷേധം