കാസർഗോഡ്: ജില്ലയിൽ ഓൺലൈൻ ക്‌ളാസ് എടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബിഎഡ് വിദ്യാർഥികളെ സൗജന്യമായി ക്‌ളാസെടുക്കാൻ നിയോഗിച്ചത്. ഈ നീക്കത്തിനെതിരെ നിയമന ഉത്തരവ് ലഭിച്ചവർ പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ലയില്‍ എൽപി മുതൽ ഹൈസ്‌കൂൾ വരെ ക്‌ളാസുകളിൽ 600ഓളം അധ്യാപകരുടെ കുറവുണ്ടെന്ന് റിപ്പോർട് വന്നിരുന്നു. ഇതോടെ, അധ്യാപകരുടെ കുറവ് ഓണ്‍ലൈന്‍ ക്‌ളാസുകളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയർന്നു.
ഇതിന് പിന്നാലെയാണ് ഓൺലൈൻ ക്‌ളാസെടുക്കാൻ ബിഎഡ് കോഴ്‌സ് കഴിഞ്ഞ് പരീക്ഷ കാത്തു നില്‍ക്കുന്നവരേയും വിദ്യാർഥികളെയും ഉപയോഗപ്പെടുത്താൻ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചത്. വേതനം ഇല്ലാതെയാണ് ഇവരുടെ നിയമനം. ഓൺലൈൻ ക്‌ളാസിനാവശ്യമായ നെറ്റ് ചാർജ് ചെയ്യാൻ ഇവർക്ക് പിടിഎ ഫണ്ട് അനുവദിക്കും.
പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ 178 പേർക്ക് ഒരു വർഷം മുൻപ് നിയമന ഉത്തരവ് നൽകിയിരുന്നു. വർഷങ്ങളായി ഗസ്‌റ്റ് അധ്യാപകരായി ജോലി ചെയ്യുന്നവരും ജില്ലയിൽ ഉണ്ട്. എന്നാൽ, നിയമന ഉത്തരവ് ലഭിച്ചവരെയും ഗസ്‌റ്റ് അധ്യാപകരെയും ഒഴിവാക്കിയാണ് പുതിയ തീരുമാനം.
Malabar News: മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും