പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്‌ച പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാതായതോടെ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലമ്പുഴ ഡാം ഇന്ന് തുറക്കും. പൊടിവിതയും ഞാറ്റടിയും തയ്യാറാക്കിയ നെൽകർഷകരാണ് മഴ ലഭിക്കാതായതോടെ ദുരിതത്തിലായത്.
ജലാശയങ്ങളിൽ നിന്നും കുഴൽക്കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്‌ത് ചിലയിടങ്ങളിൽ കൃഷി ഇറക്കിയെങ്കിലും ഭൂരിഭാഗം കർഷകരും ഇതിന് സാധിക്കാതെ വിഷമിക്കുകയാണ്. ഇതിനെ തുടർന്നാണ് ഡാമിന്റെ ഇടത്-വലത് കനാലുകൾ തുറക്കുന്നത്.
ന്യൂനമർദ്ദത്തെ തുടർന്ന് മേയ് അവസാനത്തിൽ ശക്‌തമായ മഴ ലഭിച്ചെങ്കിലും പിന്നീട് ദുർബലമാകുകയായിരുന്നു. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ഇതര സംസ്‌ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ ഒന്നാം വിളക്ക് പൊടിവിത നടത്താനാണ് കൃഷിവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് പെയ്‌ത മഴയിൽ വിത നശിച്ച കർഷകർ വീണ്ടും ഞാറ്റടി തയാറാക്കി കൃഷി ഇറക്കാനുള്ള ശ്രമത്തിലാണ്.
ഞാറ്റടി തയ്യാറാക്കിയ കർഷകർക്ക് പറിക്കാനും നടാനും വെള്ളം ആവശ്യമാണ്. കാലാവധി കഴിഞ്ഞ് പറിച്ച് നട്ടാൽ അത് വിളശേഷിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഡാമിന്റെ കനാലുകൾ തുറക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കർഷകർ അഭ്യർഥിച്ചിരുന്നു.
Read also: സംസ്‌ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ