ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കണക്കിലെടുത്ത് ബാങ്ക് വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. സാമ്പത്തിക ദുരിതാശ്വാസത്തിനുള്ള നിർദ്ദേശങ്ങൾ കൈമാറാൻ കഴിയില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വായ്‌പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ മാതൃകയിൽ ഇക്കുറിയും ഏർപ്പെടുത്തണം എന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. മോറട്ടോറിയം കാലയളവിലെ വായ്‌പകളുടെ പലിശ പൂര്‍ണമായി എഴുതിതള്ളാനാകില്ലെന്നും മോറട്ടോറിയം കാലാവധി നീട്ടാൻ കഴിയില്ലെന്നും കോടതി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് സ്‌ഥിതിഗതികൾ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് അഭിപ്രായപ്പെട്ടു.
അഭിഭാഷകൻ വിശാൽ തിവാരിയാണ് മൊറട്ടോറിയം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. കോവിഡ് രണ്ടാം തരംഗം മൂലം രാജ്യത്ത് കുറഞ്ഞത് 1 കോടി പൗരൻമാരുടെ എങ്കിലും തൊഴിൽ ഇല്ലാതായിട്ടുണ്ടെന്ന് അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ റിസർവ് ബാങ്ക് ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ ഹരജിക്കാരനെ അറിയിച്ച കോടതി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് വ്യക്‌തമാക്കി.
Read Also: കോവിഡ് പരിശോധന എളുപ്പമാക്കുന്ന റാപിഡ് ആന്റിജൻ കിറ്റ് ഉടൻ വിപണിയിൽ