ന്യൂഡെൽഹി : വായ്‌പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ നിർണായ വിധിയുമായി സുപ്രീംകോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. രണ്ടുകോടിക്ക് മുകളിലുള്ള വായ്‌പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്‌തമാക്കി.
സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക നയങ്ങൾ രൂപീകരിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും, മൊറട്ടോറിയം നീട്ടുന്നതും, പലിശ ഒഴിവാക്കുന്നതുമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
സാമ്പത്തിക പാക്കേജുകളും, പദ്ധതികളും വിശദമായ പഠനത്തോടെ നടപ്പാക്കേണ്ടത് സർക്കാർ ആണെന്നും, ഏതെങ്കിലും ഒരു മേഖലയിൽ പ്രശ്‌നങ്ങളുണ്ടെന്ന് കരുതി നയപരമായ വിഷയങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഒപ്പം തന്നെ മൊറട്ടോറിയം കാലത്തെ പലിശ മുഴുവൻ എഴുതി തള്ളുകയെന്നത് ബാങ്കുകളെ തകർക്കുന്ന തീരുമാനമാകുമെന്നും സുപ്രീംകോടതി വിലയിരുത്തി.
2020 മാർച്ച് 27ആം തീയതിയാണ് കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് റിസർവ് ബാങ്ക് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. തുടർന്ന് മൊറട്ടോറിയം കാലാവധി മൂന്ന് മാസം കൂടി നീട്ടി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, കൂട്ടുപലിശ ഈടാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
Read also : സ്വന്തം വീട്ടിൽ നിന്ന് 16 പവൻ സ്വർണം മോഷ്‌ടിച്ച യുവാവ് പോലീസ് പിടിയിൽ