ന്യൂഡെൽഹി: കോവിഡ് പരിശോധന വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന റാപിഡ് ആന്റിജൻ ടെസ്‌റ്റ് കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചതോടെ ഇത് ഉടൻ വിപണിയിൽ എത്തിക്കുമെന്ന് നിർമാണ കമ്പനിയായ മെറിൽ ഇന്ത്യ. കഴിഞ്ഞ ദിവസമാണ് കിറ്റിന് ഐസിഎംആറിൽ നിന്ന് അനുമതി ലഭിച്ചത്. ‘കോവിഫൈൻഡ്‘ എന്നാണ് കിറ്റിന് നൽകിയിരിക്കുന്ന പേര്.
ടെസ്‌റ്റിങിനുള്ള അടിസ്‌ഥാന സൗകര്യങ്ങളുടെ ആവശ്യകത കുറയ്‌ക്കുകയും, അതേസമയം തന്നെ കോവിഡ് വ്യാപനം തടയുന്നതിനായി പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് മെറിൽ ഇന്ത്യ പുറത്തുവിട്ട കുറിപ്പിലൂടെ അറിയിച്ചു. വളരെ മികച്ച കൃത്യതയോടെ തന്നെ വെറും 15 മിനിറ്റുകൾക്കുള്ളിൽ പരിശോധന ഫലം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പരിശോധനാ സാമഗ്രിക, അണുനശീകരണം നടത്തിയ നാസൽ സ്വാബ്, നേരത്തെ തന്നെ തയ്യാറാക്കി വച്ച ഒരു അടപ്പോടുകൂടിയ ബഫർ ട്യൂബ് എന്നിവയാണ് ഒരു കിറ്റിൽ അടങ്ങിയിരിക്കുന്നത്. ഏകദേശം 250 രൂപയാണ് ഒരു കിറ്റിന്റെ വിലയായി നിശ്‌ചയിച്ചിരിക്കുന്നത്.
ടെസ്‌റ്റ് കിറ്റുകൾ അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ റീട്ടെയിൽ ഫാർമസികൾ, ഇ-ഫാർമസികൾ എന്നിവക്ക് പുറമെ, ആമസോൺ, ഫ്ളിപ്‌കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകൾ വഴിയും ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Read Also: കേരളത്തിന് പുറത്ത് ഓൺലൈൻ പരീക്ഷ; വലഞ്ഞ് സംസ്‌ഥാനത്തെ വിദ്യാർഥികൾ