കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗകേസിലാണ് ഇയാൾ പ്രതിസ്‌ഥാനത്തുള്ളത്.
ഈ കേസിലെ അതിജീവിതയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ മറ്റൊരു കേസുമുണ്ട്. ഈ കേസുകളിൽ വിചാരണ നടപടികള്‍ തുടരുന്ന സമയത്താണ് ഇയാള്‍ക്കെതിരെ പുതിയ മാമ്പഴ മോഷണ കേസ്. മാമ്പഴ മോഷണ കേസിൽ ഇയാളെ സസ്പെന്റ് ചെയ്‌തിട്ടുണ്ട്. മോഷണം പോലീസ് സേനക്ക് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നടപടി.
ഇടുക്കി പോലീസ് ആസ്‌ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു മോഷണ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയുടെ മുന്നിൽ നിന്നാണ് ഇയാൾ മാമ്പഴം മോഷ്‌ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്‌ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്‌റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.
യൂണിഫോമിലെത്തിയാണ് ഷിഹാബ് മോഷണം നടത്തിയത്. സമീപത്തെ കടയിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഷിഹാബിനെ കുടുക്കിയത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട നാസർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Most Read: ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ